പറവൂർ : മലയാളി പ്രേക്ഷകരെ ഒന്നടങ്കം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയ നടൻ സലിംകുമാർ (56) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേയായിരുന്നു അന്ത്യം. ഏറെക്കാലമായി കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. വെൻ്റിലേറ്ററിൽ കഴിയവേ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം.
കൊച്ചിൻ കലാഭവനിലൂടെ മിമിക്രി രംഗത്ത് സജീവമായ സലിംകുമാർ, പിന്നീട് കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിലും പ്രവർത്തിച്ചു. 1996-ൽ പുറത്തിറങ്ങിയ ‘ഇഷ്ടമാണ് നൂറുവട്ടം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യനടനായി തിളങ്ങിനിൽക്കുമ്പോഴും ക്യാരക്ടർ റോളുകളിലൂടെ പ്രേക്ഷകരെ അദ്ദേഹം വിസ്മയിപ്പിച്ചു.
അഭിനയത്തിന് പുറമെ സംവിധാന രംഗത്തും അദ്ദേഹം തന്റെ മുദ്ര പതിപ്പിച്ചു. ‘കറുത്ത ജൂതൻ’, ‘ദൈവമേ കൈതൊഴാം കെ. കുമാറാകണം’, ‘കംപാർട്മെന്റ്’ എന്നീ സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
1969-ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായാണ് സലിംകുമാർ ജനിച്ചത്. വടക്കൻ പറവൂർ ഗവൺമെന്റ് ലോവർ പ്രൈമറി സ്കൂൾ, ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് മാല്യങ്കര എസ്.എൻ.എം. കോളേജിൽ നിന്ന് പ്രീഡിഗ്രിയും, എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ബിരുദവും നേടി.
നടൻ ചന്തു, ആരോമൽ എന്നിവർ മക്കളാണ്. സലിംകുമാറിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ചലച്ചിത്ര-സാംസ്കാരിക ലോകം അനുശോചനം രേഖപ്പെടുത്തി.
